"മറ്റുള്ളവര്ക്കു വേണ്ടി നൊമ്പരപ്പെടാനുള്ള മനസാണ് സ്നേഹം "

Friday, November 2, 2012

വാടക മുറി

കുഞ്ഞേ, 
നിന്നെ അങ്ങനെയല്ലാതെ മറ്റെന്താണ് ഞാന്‍ വിളിക്കുക ?
നീ എന്നില്‍ കുരുത്തു തുടങ്ങിയ നാള്‍ മുതല്‍ ഞാന്‍ ആലോചിക്കാറുണ്ട്., നിന്റെ പേര് എന്തായിരിക്കും? നിന്റെ മുഖമെങ്ങനെയിരിക്കും എന്നൊക്കെ.
നിന്റെ ഓരോ തുടിപ്പും എനിക്കുള്‍പ്പുളകമാകാറുണ്ട്.
നീ വളര്‍ന്നു വലുതായശേഷമെന്നെങ്കിലും എന്നെ അറിയുമായിരിക്കുമോ ?

ഞാനെന്തൊക്കെയാണ് തമ്പുരാനേ ഈ ചിന്തിച്ചു കൂട്ടുന്നത്?
അമ്മയുടെ ചിന്തകള്‍ ഗര്‍ഭസ്ഥ ശിശുവിനെ സ്വാധീനിക്കുമെന്ന് പണ്ടെപ്പോഴോ വായിച്ചിട്ടുണ്ട്.
അതിന്‌............ ......  അതിന്‌  ഞാന്‍ നിന്റെ അമ്മയല്ലല്ലോ കുഞ്ഞേ
അല്ല എന്നാണ് അവര്‍ പറയുന്നത് 
നിന്നെപ്പോലെ എനിക്കും ഈ ലോകത്തിന്റെ ചില രീതികള്‍ അത്ര പരിചിതമല്ല 
അവരുടെ വാക്കുകളില്‍ ഞാനൊരു വാടക ഗര്‍ഭപാത്രമാണ്.അത്ര മാത്രം.
ഏതോ ജനിതകപ്പിഴകളാല്‍ ഗര്‍ഭം ധരിക്കാനാവാത്ത ഒരു സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിന്റെയും പാരമ്പര്യമാണ് നീ പേറുന്നത്
അല്ലാതെ എന്നെപ്പോലെ നഷ്ടസ്വപ്നങ്ങളുടെയും ദുരിതങ്ങളുടെയും പാരമ്പര്യമല്ല.
അങ്ങനെ നോക്കുമ്പോള്‍ നീ ഭാഗ്യം ചെയ്തവളാണ്, അതോ അവനോ?
എന്താണെങ്കിലും നീയെനിക്കു പ്രിയപ്പെട്ടതാണ്.എന്റെ കുഞ്ഞുങ്ങള്‍ക്കും നീ പ്രിയപ്പെട്ടതാണ്, അവരതറിയുന്നില്ലെങ്കില്‍കൂടി.
നീ വെറുതെ അറിഞ്ഞിരുന്നോളൂ, റിഹാനയും ഷംനയും നിന്റെ  സഹോദരങ്ങളാണ് .ആ ഒരു സാമ്യം മാത്രമേ അവര്‍ക്ക് നീയുമായുണ്ടാകൂ.
നീ കാരണം അവരുടെ വിശപ്പിനും വേദനകള്‍ക്കും തെല്ലോരാശ്വാസം കിട്ടും കുഞ്ഞേ. ഞാനീ ചിന്തിക്കുന്നതൊക്കെ നീ എന്നെങ്കിലും ഒരു മങ്ങിയ ഓര്‍മയായെങ്കിലും ചികഞ്ഞെടുക്കുമായിരിക്കുമോ?
അതോ യാത്രയ്കിടയില്‍ തങ്ങുന്ന ലോഡ്ജു മുറി പോലെ എന്തോ ഒന്ന് എന്ന് നിന്റെ മനസ് പഠിപ്പിക്കുമോ?
നിന്റെ കാര്യത്തില്‍ യാത്ര തുടങ്ങുന്നതു തന്നെ ലോഡ്ജിലാണെന്ന് മാത്രം അല്ലേ?
 കനത്ത വാടക നല്‍കുന്ന ഒരു മുറി.ഒന്‍പതു മാസക്കാലം പ്രാണവായുവും പോഷണവും നല്‍കുന്ന മുറി.അത്ര മാത്രം ചിന്തിച്ചാല്‍ മതിയെന്നാണ് ഡോക്ടറും പറഞ്ഞത്. നീ കൂടുതലൊന്നും ആലോചിച്ചു കൂട്ടെണ്ടെന്നു എന്റെ ഭര്‍ത്താവും പറഞ്ഞു.
അയാളെപ്പറ്റി നിന്നോടു പറഞ്ഞില്ല അല്ലേ?   അതിന്റെ ആവശ്യവും ഇല്ലല്ലോ.
ഞാനും ചെറുപ്പത്തില്‍ ഏറെ സ്വപ്‌നങ്ങള്‍ കാണാറുണ്ടായിരുന്നു.അതിലെല്ലാം തന്നെ എന്നെ ഒരു രാജകുമാരന്‍ വിവാഹം കഴിക്കുന്നതും ഞങ്ങള്‍ സുഖമായ് ജീവിക്കുന്നതും നിത്യ കാഴ്ചയായിരുന്നു.
പിന്നീടാണറിഞ്ഞത് രാജകുമാരന്മാര്‍ കഥകളില്‍ മാത്രമേ കാണൂ എന്ന്.ജീവിതത്തില്‍ നടക്കാതെ പോകുന്നവയെല്ലാമാവം ആരെങ്കിലുമൊക്കെ കഥകളാക്കുന്നത്.
കഥയല്ലേ അതില്‍ കുറെയെങ്കിലും ജീവിതമുണ്ടാകും എന്ന് നമ്മളും വിശ്വസിക്കും.  എന്റെ വിവാഹത്തിനും ധാരാളം പേരുണ്ടായിരുന്നു.പക്ഷെ പിന്നീട് ഞാന്‍ ഒറ്റയായിപ്പോയി.
എപ്പോഴൊക്കെയോ വന്നുപോകുന്ന ഒരു വിരുന്നുകാരനായിരുന്നു എന്റെ ഭര്‍ത്താവ്.
പെണ്‍കുഞ്ഞുങ്ങളുണ്ടാകുന്നതും പഠിക്കുന്നതുമൊക്കെ എന്റെ അപരാധങ്ങളായി കരുതുന്ന ഒരാള്‍ എന്നെയും കുഞ്ഞുങ്ങളെയും പോറ്റും എന്ന് കരുതുന്നതു തന്നെ വിഡ്ഢിത്തമാണ്.
നീയറിയണം കുഞ്ഞേ, ഒരുവളും പണത്തിനായി മാത്രം വാടക അമ്മയാവില്ല .
അവര്‍ പറയുന്നത് ശരിയാണ്.
കൂടുതല്‍ ചിന്തിക്കേണ്ട.
പക്ഷേ എന്റെ കുഞ്ഞുങ്ങളെപ്പറ്റി ഞാന്‍ ചിന്തിക്കാതിരിക്കുന്നതെങ്ങനെ?
 ഞാന്‍ ഒരു അമ്മയാണ്.അതുകൊണ്ട് തന്നെയാണ്  നീയും എന്റെ ചിന്തകളില്‍ കടന്നു വരുന്നത്.
കുറേ പണം കിട്ടുമെന്നറിഞ്ഞപ്പോള്‍ സമ്മതം മൂളാന്‍ നൂറു നാവുണ്ടായിരുന്നു ഭര്‍ത്താവിന്.
ഭര്‍ത്താവുള്ളതിനാല്‍ സമൂഹം നെറ്റി ചുളിക്കില്ല,പിറുപിറുക്കില്ല.
കുഞ്ഞെവിടെ എന്ന ചോദ്യത്തിനും ഉത്തരം അവര്‍ എപ്പോഴേ തയാറാക്കി കഴിഞ്ഞു.
അത് പറയാമെന്നു അയാള്കും സമ്മതം.
ഇത്തരം കളികള്‍ക്കിടയിലാണ് കുഞ്ഞേ നാം.
നിന്നെ പ്രസവിച്ചു കഴിഞ്ഞാലുള്ള എന്റെ അവസ്ഥ എന്താകുമെന്നു നിനകറിയാമോ?
നിന്നെ പാലൂട്ടാനായി ഞാന്‍ വിങ്ങും,വേദനിക്കും.
പക്ഷേ വേദനകള്‍ എനിക്കു ശീലമാണ്.
റിഹാനയും ഷംനയും തിരിച്ചറിവില്ലാത്ത പ്രായമായത് നന്നായി.
ഇല്ലെങ്കില്‍ അവരും  ചോദിച്ചേനെ വാവ എവിടെ എന്ന്.
പറഞ്ഞു പഠിപ്പിക്കുന്ന കള്ളങ്ങള്‍ അവരോടു ഞാനെങ്ങനെ പറയും?
അവര്കിപ്പോഴാകെ അറിയാവുന്നത് വിശക്കുമ്പോള്‍ കരഞ്ഞിട്ടും കാര്യമില്ല എന്നതു മാത്രമാണ്. 
"ഷഹന, ഷഹന "
നേഴ്സ് അക്ഷമയായി വിളിച്ചു
ഷഹന പതിയെ എഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് നടന്നു.
ഡോക്ടര്‍ സഹതാപപൂര്‍വ്വം അവളുടെ മുഖത്തേക്ക് നോക്കി.അത് പരിചിതമായതിനാല്‍ ഷഹന ഒന്നു ചിരിച്ചു.
"ഇരിക്കൂ, ഷഹനയ്ക്ക് മറ്റസ്വസ്ഥതകള്‍ ഒന്നും തന്നെ ഇല്ലല്ലോ അല്ലേ?"
"ഇല്ല "
ഡോക്ടര്‍ അല്‍പനേരം നിശബ്ദനായി,
അവള്‍ മുറിയില്‍ പതിപ്പിച്ചിരിക്കുന്ന ചിരിക്കുന്ന കുട്ടികളുടെ ചിത്രങ്ങളിലൂടെ കണ്ണോടിച്ചു.
"ഒരു പ്രധാന കാര്യം പറയാനുണ്ട് "
ഷഹന ഡോക്ടറിലേക്ക് തിരിച്ചു വന്നു.
"ക്ലയന്റ്സിനു ഇപ്പോഴൊരു മനം മാറ്റം.ഇങ്ങനെയൊരു കുഞ്ഞുണ്ടായാല്‍ അതിനെ സമൂഹം അതായത് അവരുടെ വീട്ടുകാരൊക്കെ എങ്ങനെ..........." 
അയാള്‍ അര്ധോക്തിയില്‍ നിര്‍ത്തി.
 ക്ലയന്റ്സ് എന്ന വാക്ക് അവളെ ഞെട്ടിച്ചു.
"അതായത് കുഞ്ഞിന്റെ അച്ഛനമ്മമാര്‍ ?"
"അങ്ങനെ പറയാമോ ഷഹന ?"
അവള്‍ വല്ലാതെയായി
പ്രസവിക്കുന്നവരല്ല അമ്മ എന്ന് നേരത്തെ ഡോക്ടര്‍ പഠിപ്പിച്ചു.ഇപ്പോള്‍ ഇവരുമല്ല എന്ന് പറയുന്നു.
അപ്പോള്‍ ആരാണ് അമ്മ ?
തന്റെ ചിന്തകള്‍ പുറത്തു വരാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.
അതു മനസിലാക്കിയെന്നോണം ഡോക്ടര്‍ പറഞ്ഞു
"നോക്കൂ, എനിക്കറിയാം തന്റെ ബുദ്ധിമുട്ടുകള്‍, അതുകൊണ്ടല്ലേ ഷഹനയെതന്നെ ഞാന്‍ സജസ്റ്റ് ചെയ്തത്.കുറച്ചു കാശു തരാന്‍ അവര്‍ തയാറാണ്.ഒന്നുമില്ലേലും കുറേ നാള്‍ ചുമന്നില്ലേ എന്നാണ് അവര്‍ പറഞ്ഞത്.എം.ടി .പി.ചെയ്തെക്കാനാണ് അവരുടെ നിര്‍ദേശം "
"എം.ടി .പി?"
"സിമ്പിളായി പറഞ്ഞാല്‍ ഗര്‍ഭചിദ്രം"
അത്രയും പറയാന്‍ ഡോക്ടര്‍ക്കു മടിയായത് പോലെ .
ഷഹന അറിയാതെ തന്റെ അടിവയര്‍ തടവി.
"ഇപ്പോള്‍ എം.ടി.പി.ചെയ്യാം.ഷഹനയ്ക് കുഴപ്പമൊന്നും വരില്ല "
കുഞ്ഞേ എനിക്കു കുഴപ്പമൊന്നും വരില്ലെന്ന് !!!
"ഭര്‍ത്താവിനും എതിരഭിപ്രായം ഉണ്ടാകാന്‍ ഇടയില്ല,പറഞ്ഞതില്‍ നിന്ന് ഒരല്പമേ കുറയൂ.എം.ടി.പി.ചെയ്യാനുള്ള പണവും അവര്‍ തന്നു.അത്ര നല്ല ക്ലയന്റ്സ് "
ഭ്രൂണത്തിന്റെ രൂപമെടുക്കല്‍,വെറുമൊരു കോശം തുടങ്ങി എന്തൊക്കെയോ ഡോക്ടര്‍ പറയുന്നുണ്ടായിരുന്നു . 
അവളുടെ ഉള്ളാകെ നീറുകയായിരുന്നു . 
മൂന്നു മാസമേ ആകുന്നുള്ളൂ , എങ്ക്കിലും തനിക്കറിയാം ഒരു ജീവന്‍റെ നേര്‍ത്ത തുടിപ്പുകള്‍ .
ഇതൊരു കുഞ്ഞല്ലേ ?. 
"ഷഹനാ എന്നതേയ്ക്കാണ് എം ടി പി ?"
പതിയെ എന്നാല്‍ ഉറച്ച ശബ്ധത്തില്‍ അവള്‍ പറഞ്ഞു " ഈ കുഞ്ഞിന്റെ ശ്മശാനമാകാന്‍ എനിക്കു കഴിയില്ല " 
" പിന്നെ എന്തു ചെയ്യാന്‍ ?. ഇനി അവര്‍ പണം തരില്ല . അറിയാമല്ലോ ഈ കണ്‍സള്‍ട്ടെഷന്‍ കൂടി നിലയ്ക്കുകയാണ്."
ഉത്തരം പറയാതെ അവള്‍ മന്ദഹസിച്ചു.
ഇതൊരു നഷ്ട്ടക്കച്ചവടമാണ് എന്ന്.ഇതോ ഇതിനെക്കാള്‍ കടുത്തതോ ആയ പ്രതികരണങ്ങള്‍ തന്നെയും കാത്ത് ചിലപ്പോള്‍ വീട്ടിലുണ്ടാകും.
എങ്കിലും കുഞ്ഞേ നീ പിറക്കുക തന്നെ ചെയ്യും, പടച്ച തമ്പുരാന്‍ അങ്ങനെ കരുതിയിട്ടുണ്ടെങ്കില്‍.. 
"ക്ല്യ്ന്റ്സിനു  പോലും വേണ്ട ഇതിനെ, പിന്നെ ഒന്നു ചിന്തിക്കൂ ഇപ്പോള്‍ തന്നെ രണ്ടു പെന്‍ കുഞ്ഞുങ്ങള്‍ ഉണ്ട് തനിക്ക്. അതു വേണ്ടത്ര പോഷകമില്ലാതെ വളരുന്നവര്‍ . ഇതു ബുദ്ധി മോശമാണ് . നിങ്ങളുടെ ഹസ്ബന്റിന്റെ റിയാക്ഷന്‍ എന്താകും എന്നറിയാമല്ലോ? ..." 
ക്ല്യ്ന്റ്സി നും  ഡോക്ടര്‍ക്കും തന്‍റെ ഭാര്താവിനുമെല്ലാം ഒരേ മുഖമാണെന്നു അവള്‍ക്കു തോന്നി . നഷ്ട്ടക്കച്ചവടം, ബുദ്ധിമോശം എന്നൊക്കെ അവര്‍ അലമുറ ഇടുന്നു  . അതില്‍ ഒരു കുഞ്ഞിക്കരച്ചില്‍ മുങ്ങി പ്പോകരുത് . എന്റെ കുഞ്ഞുങ്ങളുടെ പട്ടിണി എന്റെ വിധിയാകാം.പക്ഷേ ബോധപൂര്‍വം ഈ പാതകം താന്‍ ചെയ്യില്ല.
"നന്ദി, ഡോക്ടര്‍, ഇതുവരെ നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും "
കയ്യില്‍ കരുതിയ പണപ്പൊതി നല്‍കണോ വേണ്ടയോ എന്ന് ഡോക്ടര്‍ സന്ദേഹിച്ചു.
അവള്‍ അതൊന്നും ഗൌനിക്കാതെ പുറത്തേക്കു നടന്നു.
കുഞ്ഞേ, നിന്നെ താലോലിക്കണമെന്നു ഏറെ കൊതിച്ചിരുന്നവളാണ്‌ ഞാന്‍..
പിന്നീട്നീ എവിടെയായിരുന്നാലും സുഖമായിരിക്കുമല്ലോ എന്ന് ചിന്തിച് സമാധാനിക്കുകയായിരുന്നു ഞാന്‍.
പക്ഷേ ...പക്ഷേ ഇപ്പോള്‍ ......
നീ  പിറന്നു വീഴാന്‍ പോകുന്ന ലോകത്തെക്കുറിച്ച്ഓര്‍ക്കുമ്പോള്‍  ......................... 
എന്റെ മുലകള്‍ ചുരത്തുന്ന കാലം വരെ എനിക്ക് ആശങ്കയില്ല .ആതിനു ശേഷം കുഞ്ഞേ.............
ഷംനയുടെയും രിഹാനയുടെയും ഒട്ടിയ വയറുകള്‍ എന്നിലുളവാക്കുന്ന വേദന അതെത്ര വലുതെന്നോ .................................
അവരുടേതു പോലുള്ള അവസ്ഥയിലേക്കാണ് ചിരിച്ചുല്ലസിച്ച്‌ കഴിയെണ്ടിയിരുന്ന നീ വരാന്‍ പോകുന്നത് . 
എങ്കിലും ജീവിതം എന്ന പ്രത്യാശ നിനക്കുണ്ടാകും , പിന്നെ നിന്നെ അതിരറ്റു സ്നേഹിക്കാന്‍ മൂന്ന് ജന്മങ്ങളും . 
ക്ലിനിക്കിനു പുറത്തു പൊള്ളുന്ന വെയിലുണ്ടായിരുന്നു .
തന്നെ കാത്തിരിക്കുന്ന ഭൂകമ്പങ്ങളിലേക്ക് അവള്‍ ഇറങ്ങി നടന്നു.     

  

Tuesday, September 11, 2012

പാവം മഴ


പാവമീ മഴയെയാര്‍ക്കും വേണ്ടത്രേ 
പാടിപ്പുകഴ്ത്തുവാനില്ല കവികളാരുമവര്‍ 
കടുത്ത ബിംബങ്ങള്‍ തേടിയെങ്ങോ പോയ്‌ 
മരവുമില്ലൊരു മയൂരവുമില്ലീ മഴയെ 
കാത്തു നില്‍ക്കുവാന്‍ ,  മാറോടണച്ചിടാന്‍

ഒരുമിച്ചൊരു മഴ നനഞ്ഞൊട്ടി നടക്കുവാ
നില്ല കമിതാക്കള്‍ക്കു നേരം.
പത്തു പൈസക്കു പതിനായിരമാണു സന്ദേശ
മതയക്കുവാന്‍ കൂടി തികയില്ല കാലം.

കുംഭമാസച്ചൂടിനെ തണുപ്പിക്കുവാ
നോരായിരം ബിയറുകുപ്പികള്‍ പൊട്ടുന്നു.
ഐപോടു വെച്ചടച്ച കാതുകളില്‍ 
മഴതന്‍ മര്‍മരഗീതം തട്ടിത്തകരുന്നു.

കുംഭമാസച്ചൂടിനെ തണുപ്പിക്കുവാ
നോരായിരം ബിയറുകുപ്പികള്‍ പൊട്ടുന്നു.
ഐപോടു വെച്ചടച്ച കാതുകളില്‍ 
മഴതന്‍ മര്‍മരഗീതം തട്ടിത്തകരുന്നു.

പുഴയെവിടെ? എന്‍  പ്രിയയെവിടെയെ 
ന്നാര്‍ത്തു കരഞ്ഞുവിളിച്ചു  നടക്കവേ 
പാഞ്ഞു പോയൊരാ സ്കൂള്‍ വാനിന്‍ 
ചില്ലില്‍ തലയടിച്ചു ചത്തുപോയീ  മഴ.

നഗര മധ്യത്തിലൊരു  കൊണ്ക്രീട്ടു  കാടി
നുള്ളിലുരുക്കുകൂട്ടിന്‍ നടുവിലിരുന്നു 
പുഴമണലല്പനേരം കരഞ്ഞു 
പാവം  മഴയ്ക്കായി. .....................

Thursday, July 26, 2012

നിശാഗന്ധി


നിശാഗന്ധികള്‍ പൂക്കുന്നതും കാത്ത്
എത്രയോ രാവുകളിലുറക്കം വെടിഞ്ഞു ഞാന്‍
 നിയോണ്‍  വെളിച്ചത്താല്‍ മാനഭംഗം ചെയ്യപ്പെട്ടോരാ 
നിലാവിനെ നോക്കിയിനിയെങ്ങനെ 
നിശാഗന്ധികള്‍ പുഞ്ചിരിക്കും ?

Saturday, July 7, 2012

ഉസ്താദ് ഹോട്ടലിലെ വിഭവങ്ങള്‍

ഒരു നല്ല കാലത്തിലൂടെയാണ്‌ മലയാള സിനിമ കടന്നു പോയ്ക്കൊണ്ടിരിക്കുന്ന്നത്. യാഥാര്‍ത്യത്തോടടുത്തു നില്ക്കുന്ന, താര പ്രഭ കുറഞ്ഞ  എന്നാല്‍ പ്രേക്ഷകന് ഏറെ ഇഷ്ടപ്പെടുന്ന സിനിമകളുടെ ഒരു വസന്തം തന്നെയാണ് ഇപ്പോള്‍.  അതിനേറ്റവും മികച്ച ഉദാഹരണമാണ്‌ ' ഉസ്താദ് ഹോട്ടല്‍ '.

ഒരു കവിത പോലെ മനോഹരമായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. ആധുനിക ലോകത്തിന്റെ എല്ലാ ആവേശങ്ങളും  നെഞ്ചേറ്റിയ ഫൈസി എന്ന ചെറുപ്പക്കാരനും നന്മകള്‍ മാത്രമുള്ള അയാളുടെ അപ്പൂപനും (കരീം) തമ്മിലുള്ള ആത്മബന്ധവും ഉസ്താദ് ഹോട്ടല്‍ എന്ന അവരുടെ ഭക്ഷണശാലയും ഒക്കെയാണ് പ്രതിപാദ്യ വിഷയം.ശക്തമായ  തിരക്കഥ ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു .അഞ്ജലി മേനോന്‍ എന്ന തിരക്കഥ കൃതിന്റെ മികച്ച രചനകളില്‍ ഒന്നാണ് ഉസ്താദ് ഹോട്ടല്‍ .

 സിനിമയുടെ തുടക്കം  ആണ്കുഞ്ഞിനായി കൊതിക്കുന്ന റസാഖ് എന്ന പിതാവിലാണ്.  തുടരെ തുടരെ മൂന്നു പെണ്‍കുഞ്ഞുങ്ങള്‍ ജനികുമ്പോള്‍ അയാളുടെ മുഖത്തുണ്ടാകുന്ന നിരാശ നമ്മുടെ സമൂഹം ഇപ്പോഴും കൊണ്ടുനടക്കുന്ന ഒന്നാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് മഹാ അപരാധമായി കണ്ടിരുന്ന പഴയ തലമുറയില്‍നിന്ന് പെണ്കുഞ്ഞാണോ എന്ന ചോദ്യം ചോദിക്കുന്നിടത്തോളം മാത്രമേ വിദ്യാസമ്പന്നരെന്ന അഹങ്കാരം വെച്ച് പുലര്‍ത്തുന്ന നാം എത്തിയിട്ടുള്ളൂ എന്ന് വ്യക്തം.  പെണ്‍കുട്ടികള്‍ അടുക്കളയില്‍ കഴിയണം അല്ലെങ്കില്‍ കഴിയേണ്ടവരാണ് എന്ന അലിഖിത നിയമത്തെ പലപ്പോഴും നമുക്ക് ഈ സിനിമയില്‍ കാണാന്‍ കഴിയും. നായകന്‍ അടുക്കളയില്‍ കയറുന്നത് മോശമായി കരുതുന്നത്, ഒറ്റയ്ക്ക് പുറത്തുപോയി മടങ്ങി വരുന്ന നായിക ഇതെന്റെ സ്വാതന്ത്ര്യത്തിന്റെ അവസാന ദിവസമാണെന്ന് പറയുന്ന രംഗം ഒക്കെ സ്ത്രീയ്ക്ക് നാം കല്പിച്ചു നല്‍കുന്ന ഇടങ്ങളുടെ ചിത്രം കാട്ടിത്തരുന്നു. എന്റേത് ഒരു യാഥാസ്ഥിതിക കുടുംബമാണ്, എന്നാല്‍ ഞാന്‍ അങ്ങനെയല്ല എന്ന് പറയുന്നുണ്ടെങ്കില്‍ കൂടി നായികയ്ക്കും തന്റെ ഇഷ്ടങ്ങളെ പിന്തുടരുവാനുള്ള സ്വാതന്ത്ര്യം പരിമിതമാണ്.സ്ത്രീകള്‍ക്ക് എല്ലാം വളരെ എളുപ്പമല്ലേ എന്ന് ഒരിടത്ത് നായകന്‍ പറയുന്നുണ്ട്.എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ സ്ത്രീ എത്ര മാത്രം അതിക്രമങ്ങള്‍ക്ക് വിധേയയാകുന്നു എന്നതിന്റെ ഒരു ചെറു അനുഭവം നായകന് കിട്ടുന്നുണ്ട്. സഹികെട്ട് നായകന്‍ പ്രതികരിക്കുന്നുന്ടെങ്കിലും അതിനു പോലും കഴിയാത്തത്ര നിസ്സഹായതയിലേക്ക് സ്ത്രീ പലപ്പോഴും വീണുപോകാറുണ്ട്.

ഫൈസി എല്ലാ വിധ സുഖങ്ങളും ആസ്വദിച്ച്‌ അങ്ങനെ തന്നെ ഒഴുകുന്ന ഒരു ജീവിതം സ്വപ്നം കാണുന്നവനാണ്.പക്ഷെ ചില സംഭവങ്ങള്‍ അയാളുടെ ജീവിതത്തേയും തകിടം മറിക്കുന്നു.  എന്നിരുന്നാല്‍ പോലും ശീലിച്ചു വന്ന ജീവിതത്തിന്റെ ശേഷിപ്പുകള്‍ അയാളുടെ ശരീരഭാഷയിലും സംസാരത്തിലുമൊക്കെ പ്രകടമാണ്. തന്റെ muthachanu  കുറെ ഭാഷകളറിയാം എന്നറിയുമ്പോള്‍ ഫൈസി ചോദിക്കുന്നത് ഇംഗ്ലിഷ് അറിയാമോ എന്നാണ്.ഇമ്ഗ്ലീഷിനോടുള്ള അയാളുടെ ആവേശത്തെ തണുപ്പിക്കും മട്ടിലുള്ള ഉത്തരമാണ് ലഭിക്കുന്നത്. " ഇന്ഗ്ലിഷ് അതിനു ഇന്ത്യേലെ ഭാഷയല്ലല്ലോ ? "എനികേറെ ഇഷ്ട്ടമായ  ഒരു വാചകമായിരുന്നു അത്. ഹോട്ടല്‍ നഷ്ട്ടത്തിലാകുന്നത് കരീമിന്റെ ബിസിനെസ്സ് മനോഭാവത്തിന്റെ അഭാവത്തിലാണ് എന്ന് പറയുന്നത് നായകന്‍ കണ്ടു പരിചയിച്ച കച്ചവട ജീവിതത്തിന്റെ അടിസ്ഥാനത്തിലാണ്.

  മനോഹരമായ പശ്ചാത്തല സംഗീതം ചിത്രത്തില്‍ ഉടനീളം നമ്മെ പിന്തുടരുന്നു.കോഴിക്കോടിന്റെ തനതായ ഭക്ഷണപ്രിയവും സംഗീത പ്രേമവും നന്നായി ഈ സിനിമയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.അതിസുന്ദരമാണ് പ്രണയരംഗങ്ങള്‍.ചുംബനങ്ങളും  വര്‍ണ പകിട്ടേറിയ പശ്ചാതലവും കൂടാതെയും ഹ്ര്യ്ദ്യമായ പ്രണയരംഗങ്ങള്‍ അവതരിപ്പിക്കാം  എന്ന് ഈ പടം കാട്ടിത്തന്നു.
എഴുതുമ്പോള്‍ തിരകഥകൃത്ത് എന്താണോ മനസ്സില്‍ കാണുന്നത് അത് അതേപടി പകര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല.എന്നാല്‍ ഈ സിനിമയില്‍ സംവിധായകനും ക്യാമറമാനും തിരകഥകൃത്തും ഒരേ മനസോടെയാവണം പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ ഇത്രത്തോളം മിഴിവ് ആ രംഗങ്ങള്‍ക്ക് വരില്ല.തീര്‍ച്ച . അതിലും രസകരം അത് നായികാനായക പ്രണയ രംഗങ്ങള്‍ അല്ല എന്നുള്ളത് ആണ്.പിനെന്തു എന്ന ചോദ്യത്തിന് സിനിമ കാണൂ എന്നെ ഞാന്‍ പറയൂ.

ഭക്ഷണത്തിന്റെ ധാരാളിത്തം എടുത്തുകാണിക്കുന്ന  നിരവധി രംഗങ്ങള്‍ ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കാണാം. ഭക്ഷണം കഴിക്കുക എന്നത് ഒരാഘോഷമാക്കി മാറ്റുന്ന കാലത്തിന്റെ നേര്‍കാഴ്ചകളാണ് fusion  ഫുഡ് ഫെസ്ടിവല്‍ കൊണ്ട് സിനിമ പറയാന്‍ ശ്രമിക്കുന്നത്. വയറു നിറപ്പിക്കാന്‍ ആരെകൊണ്ടും കഴിയും എന്നാല്‍ കഴിക്കുന്നവന്റെ  മനസ് നിറയ്ക്കല്‍ ആണ് പ്രധാനം എന്ന് വിശ്വസിക്കുന്ന കരീമിക്ക ജീവിതത്തെ വേറിട്ട കാഴ്ചപ്പാടിലൂടെ കാണുന്ന ആളാണ് .എക്സിക്യൂട്ടീവ് ഷെഫ് ആകാന്‍ കൊതിക്കുന്ന ഫൈസിയില്‍ നിന്നും ഏറെ വ്യത്യസ്തനാണ് വെപ്പുകാരന്‍ കരീം.

ആദര്‍ശങ്ങളില്‍ ഊന്നി ജീവിക്കുന്ന മനുഷ്യര്‍ മറ്റുള്ളവരുടെ കണ്ണില്‍ വെറും പരാജിത ജീവിതങ്ങളാണ്.സ്വന്തം മകനായ റസാഖ് പോലും കരീം എന്ന കിഴവനെ കാണുന്നത് അങ്ങനെയാണ്.എന്നാല്‍ സിനിമയുടെ അന്ത്യത്തില്‍ വിജയിയായ ഒരു മനുഷ്യനായി കരീം നടന്നു പോകുന്നുണ്ട്.ആദ്യ പകുതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഭൂമികയിലെക്കാണ് രണ്ടാംപകുതി നമ്മെ കൊണ്ടുപോകുന്നത്.നാരായണ്‍ കൃഷ്ണന്‍ എന്ന മഹാനായ മനുഷ്യനെ സിനിമ പരിചയപ്പെടുത്തുന്നുണ്ട്.(അദ്ദേഹറെ പറ്റി ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് 2011  ല്‍ ആണ്. കുടുതല്‍ അറിയാന്‍ ഗൂഗിള്‍ സഹായിക്കും ).സിനിമ എന്ന ശക്തമായ മാധ്യമത്തിലൂടെ ഒരു ഒരു സാമൂഹിക പ്രവര്‍ത്തകനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉസ്താദ് ഹോട്ടല്‍ ന് കഴിയുന്നുണ്ട്. വിശക്കുന്നവര്‍ക്ക്, എനിക്ക് വിശക്കുന്നു എന്ന് പോലും പറയാന്‍ കഴിയാത്തവര്‍ക്ക് ആഹാരവും ആശ്വാസവുമായെത്തുന്ന നാരായണ്‍ കൃഷ്ണന്‍ ഈ സിനിമയില്‍  പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്.കാരണം ഈ സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന ആഹാരം എന്നത് ചില്ലറ വിഷയമല്ല.ഒരു സീനില്‍ പാചകക്കാരനായ(ക്ഷമിക്കണം ഷെഫ് )നായകന്‍ ഒരു കേക്കില്‍ പൂത്തിരി കത്തിച്ചു വെയ്ക്കുന്നു.കേക്ക് പൊട്ടിത്തെറിച് അതിഥികളുടെ മുഖത്ത് വീഴുന്നു,എല്ലാരും ആര്‍ത്തു ചിരിക്കുന്നു. അവിടെ ആഹാരം എന്നത് കഴിക്കാനുള്ളത് എന്നതിലുപരി ആഘോഷത്തിനുള്ള ഒരു ഉപകരണമായി മാറുകയാണ്‌.അവിടെയാണ് സ്വന്തം വിസര്‍ജ്യം ഭക്ഷിച്ചു വിശപ്പടക്കേണ്ടി     വരുന്നവന്റെ ഗതികെടിലേക്ക് നോക്കി പരിവര്‍ത്തനം സംഭവിക്കപ്പെടുന്ന നാരായണ്‍ എന്ന മനുഷ്യന്റെ വില നാം അറിഞ്ഞു തുടങ്ങുന്നത്.

നമ്മുടെ മാത്രം വിശപ്പ്,രുചിഭേദങ്ങള്‍ എന്നിവയെ പറ്റി ചിന്തിക്കുന്ന ഞാനും കൂടി ഉള്‍പ്പെടുന്ന സമൂഹത്തിനു ചിന്തിക്കാന്‍ ഏറെ വക നല്‍കുന്ന രചനയാണ് ഉസ്താദ് ഹോട്ടല്‍.വ്യ്കല്യം ബാധിച്ച കുഞ്ഞുങ്ങള്‍ക്കായി ബിരിയാണി തയാറാക്കുന്ന ഫൈസി പറയുന്നുണ്ട് ഇത്രയും നല്ല ഭക്ഷണം തന്‍ ഒരുക്കിയിട്ടില്ല എന്ന്.ആഹാരം എന്നത് രുചിപരീക്ഷനതിനുള്ള ഉപാധി എന്നതില്‍ കൂടുതല്‍ വിശപ്പടക്കാനുള്ള ഒന്നാണ് എന്ന വിലയേറിയ സത്യം ഫൈസി മനസിലാക്കുന്നു.

ആദ്യ പകുതിയിലെ പാചക സീനുകള്‍ കണ്ടു രസിച്ചിരുന്ന നമ്മെ ഞെട്ടിപ്പിക്കുന്ന രംഗങ്ങളാണ് രണ്ടാം പകുതി സമ്മാനിക്കുന്നത്.സിനിമ എന്നത് വെറും വിനോദത്തിനു മാത്രമുള്ള ഒന്നല്ല എന്നും മറിച്ചു അത് ചില ഒര്മപ്പെടുതലുകല്കും തക്ക മാധ്യമമാണ് എന്ന് വിളിച്ചു പറയുന്നുണ്ട് ഉസ്താദ് ഹോട്ടല്‍ .കാലിക പ്രാധാന്യം ഏറെയുള്ള ഒരു വിഷയം ഒട്ടും ഇഴയാതെ തനിമ ചോരാതെ അവതരിപ്പിക്കാന്‍ കരുത്തുറ്റ ഒരു തൂലികയ്ക്കേ കഴിയൂ.അഞ്ജലി മേനോന്‍ മലയാളിക്ക് അഭിമാനിക്കന്ന ഒരു എഴുത്തുകാരിയായി മാറും എന്നതില്‍  സംശയമേ ഇല്ല.

എല്ലാതരം പ്രേക്ഷകരെയും ഒരേ പോലെ ആകര്‍ഷിക്കത്തക്ക രീതിയിലാണ്‌ ഉസ്താദ് ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ ഇഷ്ട്ടപ്പെടാതതായി എന്തെന്കിലുമുന്ദെന്കില് അത് നായികാ തെരെഞ്ഞെടുപ്പും ആടും ആടലോടകവും പോലെയുള്ള പാട്ടുമാണ്‌(appengalempadum ..........). ഒരു തരം നിര്‍ജീവമായ അഭിനയമാണ് നിത്യ ഇതില്‍ കാഴ്ച വെയ്ക്കുന്നത്.,പോരാത്തതിനു  മോശം ഭാഷയും.അതിനൊരു ന്യായീകരണമായി  banglore  പഠനം പറയുന്നുണ്ടെങ്കിലും വിഴുങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ട്.
കരീമിക്ക ആശുപത്രിയില്‍ കിടക്കുന്ന രംഗത്ത് നായികയുടെ മുഖത്ത് ഒരു നിര്‍വികാരതയാണ്‌.കുറ സീനുകളില്‍ നായിക പശ്ചാത്തലത്തില്‍ ആണെങ്കില്‍ കൂടി camarayileku  വെറുതെ നോക്കി നിക്കുന്നത് കണ്ടാല്‍ കഷ്ടം തോന്നും.മറ്റെല്ലാവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നത്.വാതിലില്‍ എന്ന് തുടങ്ങുന്ന പാട്ട് ആണ് എനിക്കും കൂടുതല്‍ ഇഷ്ടമായത്.മൊത്തത്തില്‍ ഫലവത്തായ ഒരു പ്രയത്നം ആണ് ഈ പടം .

കൊട്ടക വിട്ടിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞത്‌ ഇത്ര മാത്രം "സിനിമ കാണിക്കുവാന്‍ ആര്‍കും കഴിയും എന്നാല്‍ കണ്ടിരിക്കുന്നവനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന സിനിമ, അതൊരു കലയാണ് .ഒക്കെ ഒരു കിസ്മത്താണ് ".

ഈ ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും എന്ന്റെ അഭിനന്ദനങ്ങള്‍.
ഈ സിനിമ നീ കണ്ടേ പറ്റൂ എന്ന് നിര്‍ബന്ധിച്ച മന്‍സൂര്‍ ഇക്കയ്ക്ക് പ്രത്യേകം നന്ദി .